ന്യൂഡൽഹി: നവീന ഇന്ത്യയുടെ രേഖയാണ് ഭരണഘടനയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ഗാന്ധിയുടെയും, നെഹ്രുവിൻ്റെയും, അംബേദ്കറിൻ്റെയുമൊക്കെ ആശയങ്ങളാണ് ഭരണഘടനയിലുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലോക്സഭയില്‍ ഭരണഘടന ചര്‍ച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ. ഭരണഘടനയുടെ ചെറിയ പതിപ്പ് കൈയിൽ കരുതിയാണ് രാഹുൽ സംസാരിക്കാൻ തുടങ്ങിയത്.
ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവർക്കർ പറഞ്ഞത്. മനു സ്മൃതിയാണ് ഔദ്യോഗിക രേഖയെന്നതായിരുന്നു വാദം. ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണ ഘടനയല്ല. സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബിജെപിയുടെ ശ്രമമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ഏകലവ്യൻ്റെ വിരൽ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യൻ യുവതയുടെ സ്ഥിതി. അദാനിക്ക് അവസരം നൽകിയും, ലാറ്ററൽ എൻട്രി അവസരം നൽകിയും രാജ്യത്തെ യുവാക്കൾക്ക് അവസരം ഇല്ലാതാക്കുകയാണ്. കർഷകരുടെ വിരൽ മുറിക്കുന്നു. ഇന്നത്തെ മുദ്ര വിരൽ നഷ്ടപ്പെട്ട കൈയാണ്. ഭരണഘടനയിൽ എഴുതി വയ്ക്കാത്ത വിഷയങ്ങളാണ് താൻ ഉന്നയിക്കുന്നത്.
ഭരണഘടനക്കൊപ്പം നീതി നിഷേധവും ചർച്ച ചെയ്യപ്പെടണമെന്നും രാഹുൽഗാന്ധി പറഞ്ഞു. രാഹുലിൻ്റെ പ്രസംഗത്തിനിടെ പരിഹാസവുമായി ബിജെപി രംഗത്തെത്തി. ഇതിനെ പ്രതിരോധിച്ച് കെസി വേണുഗോപാൽ എംപി ഇടപെട്ടതോടെ കെസിയെ സ്പീക്കർ വിമർശിച്ചു. യുപിയിൽ ബിജെപി ഭരണമാണെന്നും അവിടെ മനുസ്മൃതിയാണ് പിന്തുടരുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.