ദില്ലി: ഉത്തരേന്ത്യയിൽ ശൈത്യകാലം കഠിനമാകുന്നു. 4.5 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. വടക്കു പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള തണുത്ത കാറ്റാണ് താപനില കുറഞ്ഞതിന് കാരണം. ദില്ലിയുടെ വിവിധ സ്ഥലങ്ങളിൽ ശീതതരംഗത്തിന് സമാനമായ സാഹചര്യമാണ്. താപനില ഇനിയും കുറയാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ദില്ലിയുടെ അയൽ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയിട്ടുണ്ട്.
വീടില്ലാത്ത നിരവധി ആളുകൾ രാത്രി ഷെൽട്ടറുകളിൽ അഭയം തേടുകയാണ്. പരമാവധി താപനില 23 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രവചനം. ഇന്ന് രാവിലെ എട്ടരയോടെ ഈർപ്പം 69 ശതമാനമായിരുന്നു. ശനിയാഴ്ച പുലർച്ചെ 5:30 ന് ദില്ലിയിൽ 9.4 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുതിയ അറിയിപ്പ് പ്രകാരം ഈ ആഴ്ചയിൽ മഴ പെയ്യാൻ സാധ്യതയില്ല. അതേസമയം വായു നിലവാര സൂചികയിൽ പുരോഗതിയില്ല.
അതേസമയം, കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യത കണക്കിലെടുത്ത് കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂനമർദമായി മാറി തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത.