കൊച്ചി: പ്രധാനമന്ത്രി വയനാട്ടില്‍ സന്ദര്‍ശനത്തിന് വന്നതിന്റെ കാശു കൂടി കേരളം കൊടുക്കേണ്ടി വരുമോ എന്ന ചോദ്യവുമായി മന്ത്രി പി രാജീവ്. കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ പുനരധിവാസവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകും. ടൗണ്‍ഷിപ്പ് നിര്‍മ്മാണം എന്നതില്‍ നിന്ന് പിന്നോട്ടില്ല. രണ്ട് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഉള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ ഉത്തരവ് ഉടന്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇത് അനുകൂലമായാല്‍ എസ്റ്റേറ്റ് ഏറ്റെടുത്ത് ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, വയനാട് ദുരന്തത്തില്‍ ഹെലികോപ്റ്റര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്നാണ് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിശദീകരിച്ചത്. എല്ലാ സംസ്ഥാനങ്ങളോടും തുക ആവശ്യപ്പെടാറുണ്ടെന്നും ഹെലികോപ്റ്റര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു. പിണറായി വിജയന്‍ സര്‍ക്കാര്‍ ഇത് വിവാദമാക്കുന്നതെന്തിനാണെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. എഐ ക്യാമറയും, ബ്രഹ്‌മപുരവും പോലുള്ള അഴിമതി കരാറുകള്‍ക്കായി കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍ വയനാടിലെ ജനങ്ങള്‍ക്കായി ഒന്നും നല്‍കാത്തത് എന്തുകൊണ്ടെന്നും മുന്‍ കേന്ദ്രമന്ത്രി ചോദിച്ചു.
എന്നാല്‍, ഹെലികോപ്റ്റര്‍ ഇറക്കിയതിന് പൈസ ചോദിച്ചത് വ്യാജ കഥയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞത്. കാല കാലങ്ങളായി നടക്കുന്ന പ്രവണതയാണ്. തെറ്റായ പ്രചാരണമാണ്. പത്ര വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ സഹായം നല്‍കുമ്പോള്‍ അതിനുള്ള പണം നല്‍കണം. കേരളത്തെ കേന്ദ്രം പിഴിയുന്നു എന്ന പച്ചകള്ളം കുറെയായി തുടരുന്നു. എല്ലാം ജനങ്ങളുടെ നികുതി പണമാണ്. ഒരു ഹെലികോപ്റ്റര്‍ ഇറങ്ങുമ്പോള്‍ പണം കൊടുക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടിലെ അടക്കം ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ട കേന്ദ്ര നടപടിയില്‍ കടുത്ത പ്രതിഷേധമാണ് കേരളം ഉയര്‍ത്തുന്നത്.