കണ്ണൂർ: കണ്ണൂരിൽ എം പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. രോഗം സ്ഥിരീകരിച്ച തലശേരി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. കഴിഞ്ഞ ദിവസമാണ് യുഎഇയിൽ നിന്നെത്തിയ തലശേരി സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചത്.
ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു.
മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്‌സ് ഉണ്ടാകുക.
അതേസമയം, കണ്ണൂർ ആലക്കോട് കാപ്പിമല വെളളച്ചാട്ടത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. വെളളത്തിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ ഉച്ചക്ക് രണ്ട് മണിയോടെ വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആലക്കോട് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിലും യുവാവ് വെളളച്ചാട്ടത്തിൽ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.