ആലപ്പുഴ: രമേശ് ചെന്നിത്തലയെ പിന്തുണച്ചും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചും എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഡി സതീശന്‍ വെറുപ്പ് വിലയ്ക്ക് മേടിക്കുന്ന ആളാണെന്നും എന്നാല്‍ രമേശ് ചെന്നിത്തല അങ്ങനെയല്ലെന്നും ജനം ഇഷ്ടപ്പെടുന്ന നേതാവ് ആണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
രമേശ് ചെന്നിത്തല എന്‍എസ്എസുമായി അകന്നു നില്‍ക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പിണക്കങ്ങള്‍ തീര്‍ത്ത് ഇണങ്ങിപ്പോകുന്നതാണ് എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും നല്ലത്. പ്രതിപക്ഷനേതാവ് പക്വത ഇല്ലാതെ വെറുപ്പ് വിലയ്ക്ക് മേടിക്കുന്ന ആളാണെന്നും അദ്ദേഹം വിമർശിച്ചു. രമേശിന്റെ പെരുമാറ്റമോ പറച്ചിലോ അങ്ങനെയല്ല.
ഇരുത്തംവന്ന രാഷ്ട്രീയ നേതാവ് എന്നനിലയില്‍ രമേശിനെ ജനം ഇഷ്ടപ്പെടുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകാനാണ് രമേശ് ശ്രമിക്കുന്നത്. എസ്എന്‍ഡിപിയും രമേശ് ചെന്നിത്തലയും തമ്മില്‍ കടലും കടലാടിയും പോലുളള ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സഹകരണ മേഖലയില്‍ സി.പി.എം നടത്തുന്ന കൊള്ളയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ മുളങ്ങാശ്ശേരിയില്‍ സാബുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സാബുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു.