തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 25 വർഷം കഠിനതടവും നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര പോക്സോ കോടതി ജഡ്ജി കെ. പ്രസന്നയാണ് വിധി പറഞ്ഞത്. ഒറ്റശേഖരമംഗലം പ്ലാമ്പഴിഞി പാലുകോണം വീട്ടിൽ പ്രശാന്തി(36) നെയാണ് കോടതി ശിക്ഷിച്ചത്.
സ്കൂൾ വിദ്യർത്ഥിനിയായിരുന്ന അതിജീവിതയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയാണ് പ്രതി പീഡിപ്പിച്ചത്. പ്രതി വിവാഹം കഴിഞ്ഞതിനു ശേഷവും ഈ പീഡനം തുടർന്നുകൊണ്ടിരുന്നു. ആര്യംകോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ എൻ ജിജി, ജെ മോഹൻദാസ്, പി എം രവിന്ദ്രൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 17 സാക്ഷികളെയും 18 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ് ഹാജരായി.
അതേസമയം, കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ടജീവപര്യന്തം. 20 ലക്ഷം രൂപ പിഴയും ഒടുക്കണം. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. വിവിധ വകുപ്പുകളിൽ എട്ടു വർഷവും മൂന്നു മാസവും തടവുശിക്ഷ ആദ്യം അനുഭവിക്കണം. തടവുശിക്ഷ വെവ്വേറെ അനുഭവിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അരും കൊല.