കണ്ണൂർ: അംബേദ്ക്കറെ അപമാനിച്ച അമിത് ഷായുടെ പ്രസംഗം അപലപനീയമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജനാധിപത്യത്തിനെതിരായ കൊലവിളിയാണിത്. മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ മൗനമാണെന്നും സുധാകരൻ പറഞ്ഞു. വിജയരാഘവനെ എന്തുകൊണ്ട് മുഖ്യമന്ത്രി തിരുത്തുന്നില്ല. എന്ത് രാഷ്ട്രീയത്തിൻ്റെ പേരിലാണ് വിജയരാഘവൻ്റെ പ്രിയങ്കയ്ക്ക് എതിരായ പ്രസംഗം. അമിത് ഷായുടെയും വിജയരാഘവൻ്റെ പ്രസംഗവും ഒരുപോലെയാണെന്നും സുധാകരൻ പറഞ്ഞു.
ദുരന്തബാധിർക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ല. നയാപൈസയുടെ സഹായം കേന്ദ്രവും, സംസ്ഥാനവും നൽകിയിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കണ്ടത് പാർട്ടിയാണ്. സാമുദായിക നേതാക്കൾക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. സാമുദായിക നേതാക്കൾക്ക് രാഷ്ട്രീയ നിലപാടുകളുണ്ട്. വി.ഡി സതീശനെതിരെയുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു. പാർട്ടിക്കുള്ളിൽ എന്തെങ്കിലും ചർച്ച നടന്നാൽ മാധ്യമങ്ങൾ അറിയും. ഇപ്പോൾ ഒരു ചർച്ചയും ആരംഭിച്ചിട്ടില്ല.
ഇത്തരം ചർച്ചകൾ മാധ്യമ സൃഷ്ടിയെന്നും സുധാകരൻ വ്യക്തമാക്കി. രമേശ് ചെന്നിത്തലക്ക് ഒന്നിനും അയോഗ്യതയില്ല. സംസ്ഥാന നേതൃത്വത്തിലേക്ക് ചെന്നിത്തല വരുന്നതിൽ എന്താണ് കുഴപ്പമെന്നും സുധാകരൻ ചോദിച്ചു. മോൻസൺ മാവുങ്കൽ കേസിൽ സാക്ഷിയുടെ വെളിപ്പെടുത്തൽ ഗൂഢാലോചന പുറത്തെത്തിച്ചു. പി.ശശിയുടെ ഇടപെടലാണ് കേസിന് പിന്നിലെന്ന് സുധാകരൻ പറഞ്ഞു.