കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അധികാരമോഹിയാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ എതിര്‍ത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വെള്ളാപ്പള്ളി അതു പറയാന്‍ പാടില്ലായിരുന്നു എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സുധാകരൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശനെ നല്ല നടപ്പു നടത്താന്‍ നമുക്കൊന്നും കഴിയില്ലല്ലോ. അതിനു പറ്റുമോയെന്ന് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ ചര്‍ച്ചയൊന്നും തുടങ്ങിയിട്ടില്ല. അത്തരത്തില്‍ ചര്‍ച്ച തുടങ്ങിയെങ്കില്‍ മാധ്യമങ്ങള്‍ അറിയില്ലേയെന്നും സുധാകരന്‍ ചോദിച്ചു. സാമുദായിക നേതാക്കള്‍ കേരളത്തിലെ പൗരന്മാരാണ്. അവര്‍ അവരുടേതായ കാഴ്ചപ്പാടില്‍ അഭിപ്രായം പറഞ്ഞു. അതിന് പൗരന്മാരെന്ന നിലയില്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.
അവരും ഒരുപാട് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ്. അവര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. വി ഡി സതീശന്‍ തറ നേതാവാണെന്നൊന്നും ആരും പറഞ്ഞിട്ടില്ല. അങ്ങനെ ആരും പറയാന്‍ നമ്മള്‍ സമ്മതിക്കുകയുമില്ല. വി ഡി സതീശന് രാഷ്ട്രീയ അംഗീകാരം കേരളത്തിലുണ്ട്.
വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ് ആയത് വെറുതെ ആയതല്ല. അദ്ദേഹം ജനങ്ങളെ സേവിച്ചും പാര്‍ട്ടിയെ സേവിച്ചും വളര്‍ന്നുവന്നയാളാണ്. അല്ലാതെ ഇന്നലെ കടന്നുവന്ന ആളൊന്നുമല്ല. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരാകണം എന്നതിനെപ്പറ്റി ചര്‍ച്ച പോലും തുടങ്ങിയിട്ടില്ല. ഈ വിഷയത്തില്‍ ഒരു തര്‍ക്കവും വരില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.