ന്യൂഡൽഹി: 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി വരുത്തിയതിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയതായി എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേഷ്. 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ സമീപകാല ഭേദഗതികളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഒരു റിട്ട് ഫയൽ ചെയ്തിട്ടുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവാദിത്തമുള്ള ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ, പൊതുജനാഭിപ്രായമില്ലാതെ ഏകപക്ഷീയമായി മാറ്റങ്ങൾ നടപ്പിലാക്കിയെന്നും ജയറാം രമേഷ് കുറ്റപ്പെടുത്തി.
പൊതുജനാഭിപ്രായം കൂടാതെ, സുപ്രധാന നിയമം ഭേദഗതി ചെയ്തു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത നശിക്കുകയാണെന്നും സുപ്രീം കോടതി ഈ വിഷയത്തിൽ ഇടപെടുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇലക്‌ട്രോണിക് തെരഞ്ഞെടുപ്പ് രേഖകളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ഇലക്‌ട്രോണിക് രേഖകളിലേക്കുള്ള പൊതു പ്രവേശനം പരിമിതപ്പെടുത്തുന്നതിനായി 1961 ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൻ്റെ 93-ാം ചട്ടം കേന്ദ്രം ഭേദഗതി ചെയ്‌തതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്.
സിസിടിവി ക്യാമറയും വെബ്‌കാസ്റ്റിംഗ് ദൃശ്യങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ സ്ഥാനാർത്ഥികളുടെ വീഡിയോ റെക്കോർഡിങ്ങുകളും ഉൾപ്പെടെയുള്ള രേഖകൾ കൈമാറരുതെന്നാണ് ഭേദഗതി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശുപാർശയെ തുടർന്നാണ് കേന്ദ്ര നിയമ മന്ത്രാലയത്തിൻ്റെ തീരുമാനം.