മതിയായ സൗകര്യങ്ങൾ ഇല്ലാതെ രോഗികളെ വലച്ച് പരാധീനതകൾക്ക് നടുവിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രി. തീരദേശ മേഖലയിൽ ഉള്ള ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന സർക്കാർ ആശുപത്രിക്കാണ് ഈ ദുർവിധി. പനിക്കാലം ആയതോടെ ദിവസേന നൂറുകണക്കിനാളുകൾ ചികിത്സയ്ക്ക് എത്തുന്ന ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരോ ജീവനക്കാരോ മരുന്നുകളോ ഇല്ല. പനി ഒ.പി യും പനി വാർഡും ആരംഭിക്കണമെന്ന ആവശ്യം അധികൃതർ കേട്ടമട്ടുമില്ല.
അടിയന്തര സാഹചര്യങ്ങളിൽ രോഗികൾ എത്തുന്ന കാഷ്വാലിറ്റിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. ഇതിന് പുറമേ ഡോക്ടർമാരുടെ കുറവ് കാരണം ശനിയാഴ്ചകളിൽ ഒ.പി പോലും അടച്ചിടുന്ന അവസ്ഥയുണ്ടെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു. നിലവിൽ ഇവിടെ എൻ.എച്ച് എമ്മിൻ്റെ രണ്ട് ഡോക്ടർമാർ അടക്കം ആറ് പേരുടെ സേവനമാണ് ഉള്ലത്. ഡോക്ടർമാരുടെ ലഭ്യതക്കുറവ് അടക്കമുള്ല പല കാരണങ്ങളാൽ പല ഒ.പികളും കൃത്യമായി പ്രവർത്തിക്കാറില്ല.
ഇവിടുത്തെ ക്യാഷ്വാലിറ്റിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദിനംപ്രതി ആയിരത്തിലധികം രോഗികളെ ക്യാഷ്വാലിറ്റിയിൽ തന്നെ നോക്കേണ്ട അവസ്ഥയിലാണ്. ഇവിടെ കൂടുതൽ ഡോക്ടർമ്മാരെയും മറ്റു ജീവനക്കാരെയും നിയമിക്കണമെന്നത് മാസങ്ങളായിട്ടുളള ആവശ്യമാണ്.
പല രോഗങ്ങളുമായി എത്തുന്ന രോഗികൾക്ക് ആവശ്യത്തിനുള്ല എല്ലാ മരുന്നും ഇവിടെ കിട്ടാറില്ല. പുറത്തു നിന്നും വാങ്ങേണ്ട അവസ്ഥയാണുളളത്. രാത്രികാലങ്ങളിൽ പുറത്തുനിന്ന് മരുന്ന് വാങ്ങിനൽകാമെന്നുവെച്ചാൽ മെഡിക്കൽസ്റ്റോറുകൾ അടച്ചു കഴിഞ്ഞാൽ അതും സാധ്യമല്ല. ഇവിടുത്തെ മോർച്ചറിയിൽ ഫ്രീസർ സംവിധാനം പ്രവർത്തനരഹിതമാണ്. ഇതുകാരണം അതാത് ദിവസം പോസ്റ്റ്‌മോർട്ടം നടത്താൻ കഴിയാത്ത മൃതദേഹങ്ങൾ മറ്റ് ആശുപത്രി മോർച്ചറികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
ജനറൽ മെഡിസിൻ അസ്ഥിരോഗ വിഭാഗം എന്നിവിടങ്ങളിൽ സ്ഥിരം ഡോക്ടർമാരുടെ പോസ്റ്റ് ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. ഈ നിയമനങ്ങൾ എപ്പോൾ നടത്തുമെന്ന് കാര്യത്തിലും യാതൊരു ഉറപ്പില്ല. രാത്രികാലങ്ങളിൽ ഗൈനക് വിഭാഗത്തിൽ സിസേറിയൻ വേണ്ടി വന്നാൽ മറ്റ് ഹോസ്പിറ്റലുകളിലേക്ക് റഫർ ചെയ്യേണ്ട അവസ്ഥയും ഉണ്ട്.
ഒട്ടേറെ സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രിക്കാണ് സമീപകാലത്ത് ഈ ഒരു ദുർവിധി ഉണ്ടായിരിക്കുന്നത്. മുൻപ് കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രി പ്രവർത്തനം താറുമാറായിട്ടു മാസങ്ങൾ പിന്നിട്ടുക്കഴിഞ്ഞു.