തൃശൂര്‍: തൃശൂര്‍ കൊടകരയിൽ വീട് കയറിയുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക് (28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റ് രണ്ടു പേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തു കൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു.
കൊടകര വട്ടേക്കാട് ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഹരീഷ്, വിവേക്, അഭിഷേക് എന്നിവരാണ് സുജിത്തിന്റെ വീട്ടിൽ ആക്രമിക്കാൻ കയറിയത്. വിവേകിനെ 4 വർഷം മുൻപ് ക്രിസ്മസ് രാത്രിയിൽ സുജിത്ത് കുത്തിയിരുന്നു.
അതേസമയം, തിരുവനന്തപുരത്ത് ലഹരി ഉപയോഗം പൊലീസിനെ അറിയിച്ച ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം. മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും വര്‍ക്കല പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. ലഹരി മാഫിയക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.
പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് ഊര്‍ജ്ജസ്വലത കാണിച്ചില്ലെന്നും പൊലീസ് ശക്തമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്ന ആക്ഷേപവും ബന്ധുക്കള്‍ ഉന്നയിച്ചു. ക്രിസ്മസ് രാത്രിയില്‍ വര്‍ക്കല താഴെവെട്ടൂരിലാണ് ഷാജഹാന്‍ (60) നെ മൂന്നംഗ സംഘം വെട്ടിയത്.