കോഴിക്കോട്: എം ടിയോട് നാട് സ്നേഹവും നന്ദിയും കടപ്പാടും അറിയക്കുന്ന സമയമാണ് കടന്നുപോകുന്നതെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. അദ്ദേഹം കൈവെച്ച മേഖലകളിലെല്ലാം വിജയിക്കുന്ന ആളാണ്. അത്തരത്തിൽ തൊട്ട മേഖലയെല്ലാം വിജയിപ്പിച്ച അത്ഭുത പ്രതിഭാസമാണ് എം ടി കാട്ടി തന്നത്.
സാംസ്കാരിക ജീവിതം കൊണ്ട് മാത്രമല്ല അദ്ദേഹം അതിനിർണായകമായ കേരളത്തിലെ ജീവിതത്തിൽ നടത്തിയ ഇടപ്പെടലുകളും അതുല്ല്യമാണെന്നും സാറാ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഇനി എം ടിയില്ലാത്ത ലോകമാണ്. അദ്ദേഹത്തിൻ്റെ നിലപാടിൻ്റെ ശക്തിയാണ് പൊതു ദർശനത്തിന് തൻ്റെ ശരീരം വെക്കാതെ തൻ്റെ വീടായ സിത്താരയിൽ വന്ന് കാണാം എന്ന് നിലപാട് എടുക്കാൻ കാരണമെന്നും സാറാ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
തൻ്റെ കാലഘട്ടത്തിലെ എഴുത്തുകാർക്ക് മാതൃകയായിരുന്നു എം ടിയെന്ന് പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി. തനിക്ക് ഒരുപാട് പിന്തുണ നൽകിയ ആളാണ് എം ടിയെന്നും തന്നെ അനിയനെ പോലെ സനേഹിച്ചിരുന്നുവെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
അദ്ദേഹത്തിൻ്റെ വിടവാങ്ങൽ തനിക്ക് വലിയ നഷ്ടമാണ്. ഔപചാരികമായി പറയുകയല്ല ഹൃദയത്തിൽ നിന്ന് പറയുകയാണ്. ഇനി ഇത് പൊലെ ഒരു എഴുത്തുകാരൻ ഉണ്ടാവില്ല. സാധാരണയായി നമ്മൾ പറയില്ലേ പെർഫെക്ട് എന്നൊന്നില്ലായെന്ന്. പക്ഷെ എം ടി എന്നാൽ പൂർണതയാണെന്നും ശ്രീകുമാരൻ തമ്പി മാധ്യമങ്ങളോട് പറഞ്ഞു.