ഇടുക്കി: മുള്ളരിങ്ങാട് അമയൽത്തൊട്ടിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷകമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ആവശ്യപ്പെട്ടു.
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഡിവിഷണൽ ഫോറസ്റ്റ് കൺസർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്. സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ കടുത്ത അതൃപ്തി രേഖപ്പെടത്തിയിട്ടുണ്ട്.
അതേസമയം, മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. ഇത്തരം പ്രശ്നങ്ങൾക്കെതിരായ നടപടികൾ സ്വീകരിക്കുമെന്നും ഇടുക്കി പാക്കേജിൽ നിന്ന് വേലികൾ നിർമിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇനി ഇങ്ങനെയൊരു സംഭവം ഉണ്ടാകരുത് എന്നുതന്നെയാണ് സർക്കാരും ആഗ്രഹിക്കുന്നത്. ഫെൻസിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുകയെന്നത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
അമർ ഇലാഹിയുടെ മൃതദേഹം കബറടക്കി. മുള്ളരിങ്ങാട് ജുമാ മസ്ജിദിൽ പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമായിരുന്നു കബറടക്കം. മന്ത്രി റോഷി അഗസ്റ്റിൻ രാവിലെ മരിച്ച അമറിൻ്റെ വീട്ടിലെത്തി മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. പുലർച്ചയോടെയാണ് പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി അമറിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്.