തൃശൂര്‍: പുതുവത്സര രാത്രി തൃശൂർ തെക്കിൻകാട് മൈതാനത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ വിദ്യാർത്ഥികൾ ലഹരിക്ക് അടിമകളെന്ന് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ പതിനാലും പതിനാറും വയസുള്ള വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി വിദ്യാർഥികളുടേത് തന്നെയെന്നും പൊലീസ്.
കൊല്ലപ്പെട്ട ലിവിനെ പിടിയിലായ 14 കാരനാണ് കുത്തിയത്. ഒറ്റക്കുത്തിലാണ് യുവാവിനെ കൊന്നത്. കത്തി പൊലീസ് കണ്ടെടുത്തു. തര്‍ക്കത്തിനിടെ 14 കാരന്‍ ലിവിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. പ്രതികള്‍ ലഹരിക്ക് അടിമകളാണെന്നും പൊലീസ് പറഞ്ഞു.
ഒമ്പതാം ക്ലാസിൽ വച്ച് മുമ്പ് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു നടപടി. കൊലപാതകത്തിൽ അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിരുന്നു. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കുത്തിക്കൊന്നത്.
സംഭവത്തിൽ കുട്ടികളുടെ പശ്ചാത്തലവും ലഹരി ഉപയോഗവും അടക്കം പോലീസ് പരിശോധിച്ചുവരികയാണ്. തൃശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്നു കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 8:45 നായിരുന്നു സംഭവം നടന്നത്.