കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ വേദിയില്‍ നിന്ന് വീണു പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ഉമ തോമസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ആരോഗ്യ നിലയില്‍ പുരോഗതിയുള്ള കാര്യം അറിയിച്ചിരിക്കുന്നത്.
ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച ഉമ തോമസ് ഇന്ന് ശരീരം മുഴുവന്‍ ചലിപ്പിച്ചതായും എല്ലാവര്‍ക്കും ന്യൂ ഇയര്‍ ആശംകള്‍ നേര്‍ന്നതായും പേജില്‍ പറയുന്നു. എല്ലാവരും പ്രാര്‍ഥനകള്‍ തുടരണമെന്നും പോസ്റ്റില്‍ പറയുന്നു. വെന്റിലേറ്റര്‍ സപ്പോര്‍ട്ടും സെഡേഷനും കുറച്ചു വരുന്നു. മെഡിക്കല്‍ ബുള്ളറ്റിന്‍ വരുമെന്നും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം, കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിലെ പണപ്പിരിവിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്. പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കളുടെ മൊഴിയെടുത്തു. എറണാകുളം അസി.കമ്മീഷണർ ഓഫീസിൽ വിളിച്ച് വരുത്തിയാണ് മൊഴിയെടുത്തത്. കുട്ടികളുടെ പരാതിയിൽ ബാലാവകാശ കമ്മീഷൻ ഇന്നലെ കേസെടുത്തിരുന്നു.
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ വൻ രജിസ്ട്രേഷൻ കൊള്ള നടന്നതായി ആരോപണങ്ങളുണ്ടായിരുന്നു. കുട്ടികളിൽ നിന്ന് 1400 മുതൽ 5000 രൂപ വരെ വാങ്ങിയതായാണ് മൃദംഗനാദം സംഘാടകർക്ക് എതിരെയുളള ആരോപണം. കുട്ടികളിൽ നിന്ന് പിരിച്ച രൂപ കൂടാതെ ദിവ്യാ ഉണ്ണിയുടെ പേരിലും പണ പിരിവ് നടത്തിയെന്നാണ് ആരോപണം. പരസ്യത്തിനായും വൻ തുക സംഘാടകർ പിരിച്ചുവെന്നും നൃത്ത അധ്യാപകർ പറഞ്ഞിരുന്നു.