തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേകർ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതി മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിഹാര്‍ ഗവര്‍ണറായിരുന്നു ആര്‍ലേക്കര്‍. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങില്‍ പങ്കെടുത്തു. രാവിലെ 10.30 ന് രാജ്ഭവനിലാണ് ചടങ്ങുകള്‍ നടന്നത്.
ഇന്നലെ വൈകീട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആര്‍ലേകറെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്നാണ് സ്വീകരിച്ചത്. ഗാര്‍ഡ് ഒഫ് ഓണര്‍ അടക്കം ചടങ്ങുകളും സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാജ്ഭവനിൽ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മന്ത്രിമാര്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
1980കള്‍ മുതല്‍ സജീവ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകനായ ആര്‍ലേകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര സര്‍ക്കാരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ബിജെപി നേതാവാണ്. കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് നിയമിച്ചതിന് പിന്നാലെയാണ് ബിഹാര്‍ ഗവര്‍ണറായിരുന്ന രാജേന്ദ്ര ആര്‍ലേകറെ കേരളത്തിലേക്ക് നിയോഗിച്ചത്. ആര്‍എസ്എസിലൂടെയായിരുന്നു ആര്‍ലേകറിന്റെ രാഷ്ട്രീയപ്രവേശം. 1989ല്‍ ബിജെപിയില്‍ അംഗത്വമെടുത്ത ആര്‍ലെകര്‍ ഗോവയില്‍ വനം വകുപ്പ് മന്ത്രിയുമായും സ്പീക്കറായും ചുമതല വഹിച്ചിട്ടുണ്ട്.