കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച സിബിഐ കോടതി വിധിക്ക് പിന്നാലെ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും സ്മൃതി മണ്ഡപത്തിൽ പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍. വൈകാരിക രംഗങ്ങളാണ് സ്മൃതി മണ്ഡപത്തിൽ അരങ്ങേറിയത്. വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും വിധിയിൽ പൂര്‍ണ തൃപ്തിയില്ലെന്നും കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.
വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും ശരത്‌ലാലിന്റെ സഹോദരി അമൃതയും മാധ്യമങ്ങളോട് പറഞ്ഞു. വിധിയില്‍ പൂര്‍ണ തൃപ്തരല്ല. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്നായിരുന്നു കരുതിയത്. അതുണ്ടായില്ല. നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം മാത്രമാണ് ശിക്ഷ ലഭിച്ചത്. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ പ്രതികള്‍ക്കും വധശിക്ഷ ലഭിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമായതില്‍ സന്തോഷം ഉണ്ട്. മുന്‍ എംഎല്‍എ ഉള്‍പ്പടെയുള്ള നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം മാത്രമാണ് ശിക്ഷ ലഭിച്ചത്. ഇവര്‍ക്ക് കൂടി ജീവപര്യന്തം ലഭിക്കണം. പാര്‍ട്ടിയുമായി ആലോചിച്ച് ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു.