തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് കാൽനടയാത്രക്കാരിയായ യുവതി മരിച്ചു. പള്ളിമേടതിൽ വീട്ടിൽ സബീന (39) ആണ് മരിച്ചത്. ഇവരുടെ മകൾ അൽഫിയ (17) ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.
മടവൂർ തോളൂരിൽ വച്ച് ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സബീനയും മകളും. റോഡിന്റെ വലതുവശത്തുകൂടിയാണ് ഇവർ പോയിരുന്നത്. അതിനിടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ സബീന മരിച്ചു.
റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥനായ സാബു എന്നയാളാണു കാർ ഓടിച്ചിരുന്നത്. മറ്റൊരാൾ കൂടി കാറിലുണ്ടായിരുന്നു. വാഹനം അമിതവേഗതയിലായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആൽഫി പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
അതേസമയം, പാലക്കാട് വടക്കഞ്ചേരി ചുവട്ട്പാടത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി 25 വയസുള്ള സനലാണ് മരിച്ചത്. ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സനൽ ബാംഗ്ലൂരിലേക്ക് പോകും വഴിയായിരുന്നു അപകടം.