കായംകുളം: ആലപ്പുഴ ജില്ലയിൽ കായംകുളത്തും കരീലക്കുളങ്ങരയിലും മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി. കായംകുളം പെരിങ്ങാല അൽത്താഫ് മനസിൽ അൽത്താഫ്(18), പശ്ചിമബംഗാൾ പരനാഗ് സ്വദേശി മുഹമ്മദ് മിറാജുൾ ഹഖ്(28) എന്നിവരെയാണ് കഞ്ചാവും ഹെറോയിനുമായി ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം കരീലക്കുളങ്ങര പൊലീസും ചേർന്ന് പിടികൂടിയത്.
പരിശോധനയിൽ അൽത്താഫിൽ നിന്ന് 1.400 കിലോഗ്രാം കഞ്ചാവും മുഹമ്മദ് മിറാജുൽ ഹഖിൽ നിന്ന് 31 ഗ്രാം ഹെറോയിനും പൊലീസ് പിടിച്ചെടുത്തു. അൽത്താഫിനെ രണ്ടാംകുറ്റി ഇടിയോടിക്കാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പിടികൂടിയത്. വൻ തോതിൽ ഹെറോയിൻ കൊണ്ടുവന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇടയിൽ മാത്രം കച്ചവടം നടത്തുന്നതാണ് മുഹമ്മദ് മിറാജുൽ ഹഖിന്റെ രീതി.
അതേസമയം യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ല വകുപ്പ് ചുമത്തി എന്ന് മന്ത്രി. എഫ്ഐആർ താൻ വായിച്ചതാണെന്നും അതിൽ മോശപ്പെട്ടത് ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. മോശപ്പെട്ട കാര്യം ചെയ്‌തെന്ന് പറഞ്ഞിട്ടില്ല. പുകവലിക്കുന്നത് മഹാ അപരാധമാണോയെന്ന് മന്ത്രി ചോദിച്ചു. താനും പുകവലിക്കുന്നയാളാണെന്ന് മന്ത്രി പറഞ്ഞു.