കണ്ണൂർ: കണ്ണപുരത്തെ ഡിഐഎഫ്ഐ പ്രവര്‍ത്തകനായ റിജിത്ത് വധക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. കോടതി കുറ്റക്കാരാണെന്ന് വിധിച്ച ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചു.
19 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തില്‍ 10 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇതില്‍ ഒരാള്‍ വിചാരണ വേളയില്‍ മരണപ്പെട്ടിരുന്നു. ഇയാള്‍ ഉള്‍പ്പെടെ 10 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ആര്‍എസ്എസ് പ്രവര്‍ത്തകരായ ചുണ്ടയില്‍ വയക്കോടന്‍ വീട്ടില്‍ വി വി സുധാകരന്, കെ ടി ജയേഷ്, സി പി രഞ്ജിത്ത്, പി പി അജീന്ദ്രന്‍, ഐ വി അനില്‍, കെ ടി അജേഷ്, വി വി ശ്രീകാന്ത്, വി വി ശ്രീജിത്ത്, പി പി രാജേഷ്, ടി വി ഭാസ്കരന് എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍.
2005 ഒക്ടോബര്‍ മൂന്ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 9 മണിയോടെ ചുണ്ട തച്ചൻക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് റിജിത്തിനെ മാരകായുധങ്ങളുമായി പ്രതികൾ ആക്രമിക്കുകയായിരുന്നു. സൃഹുത്തുക്കൾക്കൊപ്പം പോകുമ്പോഴാണ് റിജിത്ത് കൊലപ്പെടുന്നത്. കൂടെയുണ്ടായ ഡിവൈഎഫ്ഐ പ്രവർത്തകരായ കെ വി നികേഷ്, ചിറയിൽ വികാസ്, കെ വിമൽ തുടങ്ങിയവർക്ക് വെട്ടേറ്റിരുന്നു.