കൊല്ലം: ശബരിമല ദര്‍ശനം കഴിഞ്ഞുമടങ്ങിയ തമിഴ്നാട് സ്വദേശിയായ തീര്‍ഥാടകൻ ലോറി ഇടിച്ചു മരിച്ചു. ചെന്നൈ സ്വദേശി എസ് മദന്‍കുമാര്‍ (28) ആണ് മരിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ വാളക്കോട് പെട്രോള്‍ പമ്പിനു സമീപം ബുധനാഴ്ച ഒരു മണിയോടെയായിരുന്നു അപകടം. ലോറിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ശബരിമല ദർശനത്തിന് ശേഷം ഇരുപതോളം പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് മദൻകുമാർ പുനലൂരിലെത്തിയത്. ഇവിടെ ദേശീയപാതയോരത്തെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെ ലോറി ഇടിച്ചു കയറുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മദന്‍കുമാറിനെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം, തമിഴ്നാട് റാണിപ്പെട്ടിലുണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു. കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറി ഡ്രൈവർ അടക്കം 4 പേരാണ് അപകടത്തിൽ മരിച്ചത്. മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. മഞ്ജുനാഥൻ, കൃഷ്ണപ്പ, സോമശേഖർ, ശങ്കര എന്നിവരാണ് മരിച്ചത്. പച്ചക്കറിയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറിയാണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ്സിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. നാലുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.