പന്തളം: മകരവിളക്കിനോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര തുടങ്ങി. പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും. ശബരിമലയിലേക്കാണ് ഘോഷയാത്ര പോകുന്നത്. തൃക്കേട്ട രാജരാജ വര്‍മ്മയാണ് ഘോഷയാത്ര നയിക്കുന്നത്.
ഇത്തവണയും തിരുവാഭരണം വഹിക്കുന്നത് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയടക്കം 26 അംഗ സംഘമാണ്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് തിരുവാഭര യാത്ര തുടങ്ങിയത്. ഘോഷയാത്ര കടന്നുപോകുന്ന പാതയില്‍ 11 സ്ഥലങ്ങളില്‍ ആഭരണപ്പെട്ടികള്‍ തുറന്ന് ദര്‍ശനമുണ്ടാകും.
കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂര്‍ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമണ്‍ അയ്യപ്പ ക്ഷേത്രം, അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തില്‍ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിവിടങ്ങളിലാണ് ദര്‍ശനം.
14ന് വൈകിട്ട് അഞ്ചിന് ശരംകുത്തിയിൽ എത്തിച്ചേരുന്ന ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും സർക്കാർ പ്രതിനിധികളും ചേർന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. വൈകിട്ട് 6.15ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരണം നൽകും. തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കും.