തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി കേസില്‍ ഒടുവില്‍ തീരുമാനം ആയി. ഗോപന്‍ സ്വാമിയെ അടക്കം ചെയ്ത ഇടം ഇന്ന് പൊളിക്കാന്‍ തീരുമാനം ആയി. ഗോപന്‍ സ്വാമിയെ അടക്കം ചെയ്ത കല്ലറയിലെ സ്ലാബ് പൊളിച്ചുമാറ്റി ഇന്ന് പരിശോധന നടത്തും.
ഇന്ന് ഉച്ചയ്ക്ക് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. ഉള്ളില്‍ മൃതദേഹമുണ്ടെങ്കില്‍ അപ്പോള്‍ത്തന്നെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടം നടത്തിയേക്കും. സമാധിയിടം പൊളിക്കുന്നതിനെതിരേ കുടുംബം നല്‍കിയ റിട്ട് പെറ്റീഷനില്‍ ബുധനാഴ്ച ഹൈക്കോടതിയില്‍നിന്ന് അനുകൂല നിലപാടുണ്ടായില്ല.
ബാരിക്കേഡ് വെച്ച് ആളുകളെ തടയും. ആവശ്യമെങ്കില്‍ ഭാര്യയെയും മക്കളെയും കരുതല്‍ തടങ്കലില്‍ വെക്കാനും തീരുമാനിച്ചിട്ടുണ്ട്.
കല്ലറ പൊളിക്കരുതെന്ന കുടുംബത്തിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. ഗോപന്‍ സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റും കോടതി ആവശ്യപ്പെട്ടിരുന്നു. ഗോപന്‍ സ്വാമി എങ്ങനെയാണ് മരിച്ചതെന്ന് ചോദിച്ച ഹൈക്കോടതി സ്വാഭാവിക മരണമെങ്കില്‍ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാമെന്നും വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ചയാണ്, അതിയന്നൂര്‍ കാവുവിളാകത്ത് സിദ്ധന്‍ ഭവനില്‍ ഗോപന്‍ സ്വാമി എന്നു നാട്ടുകാര്‍ വിളിക്കുന്ന മണിയന്‍ സമാധിയായെന്ന് വീട്ടുകാര്‍ പോസ്റ്റര്‍ പതിപ്പിച്ച് നാട്ടുകാരെ അറിയിച്ചത്.
ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തിലായിരിക്കണം ഇന്‍ക്വസ്റ്റ് നടത്തേണ്ടത്. അതുകൊണ്ട് ആര്‍.ഡി.ഒ.യായ സബ് കളക്ടര്‍ ഇക്കാര്യത്തില്‍ പോലീസിനു നിര്‍ദേശം നല്‍കണം. എന്നാല്‍, ഇതുവരെ ആര്‍.ഡി.ഒ. നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഡിവൈ.എസ്.പി. എസ്.ഷാജി വ്യക്തമാക്കി.
ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായ സാഹചര്യത്തില്‍, ഇന്ന് വലിയ തോതില്‍ പ്രതിഷേധമുയരില്ലെന്നാണ് പോലീസ് കരുതുന്നത്. ശക്തമായ പോലീസ് കാവല്‍ കാവുവിളാകത്തുണ്ടാകും. ഇവിടേക്ക് ആള്‍ക്കാരെത്തുന്നതു തടയാനും പോലീസ് ശ്രമിക്കും.