തിരുവനന്തപുരം: ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയം. ബഹിരാകാശ ഉപകരണങ്ങളെ കൂട്ടിച്ചേർത്തു. ബംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂടിച്ചേര്‍ന്ന് ഒന്നായി മാറിയത്.
ഡിസംബർ 30ന് പിഎസ്എൽവി സി 60 റോക്കറ്റിലാണ് സ്പെഡെക്സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചത്. എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ഉപഗ്രഹങ്ങളുടെ പേരുകള്‍. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ദൗത്യം വിജയം കൈവരിച്ചത്. ഇതോടെ ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഡോക്കിങ് സാങ്കേതികവിദ്യയിൽ ഇതുവരെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് വിജയം കൈവരിച്ചിട്ടുള്ളത്.
ദൗത്യം സാങ്കേതിക കാരണങ്ങളാൽ മുൻപ് രണ്ട് തവണ മാറ്റിവച്ചിരുന്നു. ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് മാറ്റിവെക്കേണ്ടി വന്നത്. രണ്ട് ഉപഗ്രഹങ്ങൾ ഇരുപത് കിലോമീറ്റർ വ്യത്യാസത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച ശേഷം തമ്മിലുള്ള ദൂരം കുറച്ച് കൊണ്ടുവന്ന് ഡോക് ചെയ്യുക എന്നതായിരുന്നു സ്പേഡെക്‌സ് ദൗത്യം. കാത്തിരിപ്പിനൊടുവില്‍ ഇന്ന് രാവിലെ സ്പേഡെക്സ് സ്പേസ് ഡോക്കിങ് പരീക്ഷണം വിജയത്തിലെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.