തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി കേസിൽ കല്ലറ പൊളിക്കുമ്പോൾ മൃതദേഹം ചമ്രം പടിഞ്ഞിരിക്കുന്ന നിലയിലായിരുന്നുവെന്ന് സമാധി പൊളിച്ച രതീഷ്. നെഞ്ചുവരെ ഭസ്മത്തിൽ മൂടിയിരുന്നുവെന്നും അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്നും രതീഷ് പറഞ്ഞു.
മണ്ണിട്ട് മൂടിയിരുന്നില്ല. ഭസ്മത്തിനാൽ മൂടിയിരുന്നതിനാൽ അധികം ദുർഗന്ധം ഉണ്ടായിരുന്നില്ല. സ്ലാബ് ഇളക്കുമ്പോൾ തന്നെ തലയും നെഞ്ചുവരെയും കാണാനാകുമായിരുന്നു. ഭസ്മം കോരി മാറ്റിയാണ് മൃതദേഹം പുറത്തേക്കെടുത്തത്. കൈകൊണ്ടുതന്നെ നിരക്കി സ്ട്രക്ചറിൽ കയറ്റി. മൃതദേഹത്തിന്റെ വയർ വീർത്തിരുന്നു. തലയും സ്ലാബും തമ്മിൽ ഒരിഞ്ചിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നതെന്നും രതീഷ് പറഞ്ഞു.
അതേസമയം, മൃതദേഹത്തിൻ്റെ പോസ്റ്റ്മോർട്ടത്തിൽ മൂന്നു തലങ്ങളിലുള്ള പരിശോധന നടത്തുമെന്ന് ഡോക്ടർമാർ. വിഷം ഉള്ളിൽ ചെന്നാണോ മരണമെന്നും പരിക്കേറ്റാണോ, അതോ സ്വഭാവിക മരണമാണോയെന്നും പരിശോധിക്കും. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. ആന്തരിക അവയവങ്ങളുടെ സാമ്പിൾ പരിശോധനയുടെ ഫലം വരാൻ ഒരാഴ്ച എങ്കിലും കാലതാമസമെടുക്കും.
പരിക്കുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ റേഡിയോളജി, എക്‌സറെ പരിശോധന നടത്തും. ഇതിന്റെ ഫലം ഇന്ന് തന്നെ ലഭിക്കും. മൂന്നാമത്തെ പരിശോധന സ്വാഭാവിക മരണമാണോ എന്ന് സ്ഥിരീകരിക്കാനാണ്. രോഗവസ്ഥ അടക്കം പല സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇതിൽ തീരുമാനമെടുക്കുക. മരിച്ചത് ഗോപൻ തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ ശാസ്ത്രീയമായി തെളിയിക്കാൻ ഡിഎൻഎ പരിശോധനയും നടത്തും.