തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച പ്രണയ ചതിയുടെ കൊലപാതക സംഭവമായ പാറശാലയിലെ ഷാരോണ്‍ രാജ് വധക്കേസില്‍ ശിക്ഷാ വിധി ഇന്ന് പറയും. നെയ്യാറ്റിന്‍ക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം ബഷീറാണ് വിധി പറയുക.
ഒന്നാം പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപെട്ടത്. 10 വര്‍ഷം തടവില്‍ കൂടുതല്‍ നല്‍കരുതെന്ന് പ്രതിഭാഗവും ആവശ്യപെട്ടു. മൂന്നാം പ്രതിയായ നിര്‍മല്‍കുമാര്‍ നായര്‍ തെളിവ് നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തിയിരുന്നു.
കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതിയും അമ്മാവനുമായ നിര്‍മല്‍കുമാറും കുറ്റക്കാരാണെന്ന് നെയ്യാറ്റിന്‍ക്കര അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തില്‍ അമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടിരുന്നു.
കഷായത്തില്‍ കളനാശിനി കലര്‍ത്തിക്കൊന്ന രീതി അപൂര്‍വമാണ്. മാത്രവുമല്ല കൊലക്കുറ്റത്തിന് വധശിക്ഷ നല്‍കാവുന്നതുമാണ്. ഈ രണ്ട് കാര്യങ്ങള്‍ മാത്രം കോടതി പരിഗണിച്ചാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വധശിക്ഷക്ക് വിധിക്കുന്ന സ്ത്രീയാവും ഗ്രീഷ്മ.
എന്നാല്‍ 24 വയസ് മാത്രമുള്ള ഗ്രീഷ്മയുടെ പ്രായവും മറ്റ് ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതും അനുകൂലഘടകമായേക്കും. അങ്ങിനെയെങ്കില്‍ വധശിക്ഷ ഒഴിവായേക്കും. ഇതിനാണ് സാധ്യത കൂടുതല്‍ കല്‍പ്പിക്കുന്നത്.
വധശിക്ഷ കിട്ടിയില്ലെങ്കില്‍ ഇരട്ട ജീവപര്യന്തത്തിന്റെ സാധ്യതയാണ് പിന്നീടുള്ളത്. കാരണം ഗ്രീഷ്മക്കെതിരെ തെളിഞ്ഞിരിക്കുന്നത് 4 കുറ്റങ്ങളാണ്. കൊലപാതകം , കൊല്ലാനായി തട്ടിക്കൊണ്ടുപോകല്‍ , വിഷം കൊടുക്കല്‍ , കുറ്റകൃത്യം മറച്ചു വെക്കല്‍. ഇതില്‍ കൊലപാതകത്തിനും(IPC 302) കൊല്ലാനായി തട്ടിക്കൊണ്ടു പോകലിനും(IPC 364) ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. രണ്ട് കുറ്റത്തിനും ശിക്ഷ വെവ്വേറെ അനുഭവിക്കണമെന്ന് വിധിച്ചാല്‍ ഗ്രീഷ്മയെ കാത്തിരിക്കുന്നത് ഇരട്ട ജീവപര്യന്തമാവും. ഇതിനുള്ള സാധ്യതയാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ പ്രതിഭാഗത്തിന്റെ ഏതെങ്കിലും വാദം കോടതി മുഖവിലക്കെടുത്താല്‍ ശിക്ഷ വീണ്ടും കുറഞ്ഞേക്കാം. കൊലക്കുറ്റത്തിന് മാത്രം ജീവപര്യന്തവും തട്ടിക്കൊണ്ടു പോകലിനും വിഷം നല്‍കിയതിനും പത്ത് വര്‍ഷം തടവും വിധിച്ച് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് പറഞ്ഞേക്കാം. അങ്ങനെയെങ്കില്‍ ജീവപര്യന്തത്തില്‍ ശിക്ഷ ഒതുങ്ങും.