വയനാട്: മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ നടപടി. കടുവയെ വെടിവെക്കാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു. വെടിവെച്ചോ കൂട് വെച്ചോ കടുവയെ പിടിക്കാൻ ഉത്തരവ് നൽകിയെന്ന് മന്ത്രി അറിയിച്ചു. വനത്തിനുള്ളിൽ നടന്ന ആക്രമണമാണോ എന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.
പ്രിയദർശനി എസ്റ്റേറ്റിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. കടുവയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മന്ത്രി ഒആർ കേളുവിനെ നാട്ടുകാർ വളഞ്ഞു. വൻ പ്രതിഷേധമാണ് പ്രദേശത്ത് നടന്നത്. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം ഇവിടെയാണ് എത്തിച്ചിരിക്കുന്നത്. ഉറപ്പുകൾ ലഭിക്കാതെ മൃതദേഹം മാറ്റില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീയായ രാധ കൊല്ലപ്പെട്ടത്. ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തോട്ടത്തിൽ കാപ്പി പറിക്കാൻ എത്തിയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കടുവ ആക്രമിച്ച് വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വയനാട് വൈൽഡ് ലൈഫിന്റെ ഭാഗമായുള്ള പ്രദേശത്താണ് സംഭവം ഉണ്ടായത്.