തിരുവനന്തപുരം: പാലോട് നവവധു ആത്മഹത്യ ചെയ്ത കേസിൽ നിർണായക മൊഴികൾ പൊലീസിന്. തിരുവനന്തപുരം നഗരത്തിൽ വെച്ച് അജാസ് ഇന്ദുജയെ മർദിച്ചതായി പൊലീസ് പറയുന്നു. മർദിച്ചതിന് ശേഷം അജാസ് ഇന്ദുജയെ വിളിച്ച് ദേഷ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദുജ ആത്മഹത്യ ചെയ്യുന്നത്. മരണവുമായി ബന്ധപ്പെട്ട് ഇന്ദുജയുടെ ഭർത്താവ് അഭിജിത്തിനേയും സുഹൃത്തായ അജാസിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരേയും ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരങ്ങൾ ലഭിക്കുന്നത്.
അഭിജിത്തിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തായ അജാസിനെ കസ്റ്റഡിയിൽ എടുത്തത്. അജാസുമായി ഇന്ദുജക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇതേ ചൊല്ലി അഭിജിത്തും ഇന്ദുജയും തമ്മിൽ സ്ഥിരം വഴക്കിട്ടിരുന്നു. അജാസുമായും അഭിജിത്തു വഴക്കിട്ടു. കഴിഞ്ഞ ആഴ്ച തിരുവനന്തപുരം നഗരത്തിൽ വെച്ച് അജാസ്, ഇന്ദുജയെ മർദിച്ചു. ഇതിന്റെ പാടുകളാണ് ഇന്ദുജയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.
ആത്മഹത്യക്ക് തൊട്ടു മുമ്പ് അജാസ് ഇന്ദുജയെ വിളിച്ചു ദേഷ്യപ്പെട്ടു. പിന്നാലെയാണ് തൂങ്ങി മരിക്കുന്നത്. അതേസമയം, ഭർത്താവ് അഭിജിത്തിന്റെയും സുഹൃത്ത് അജാസിന്റെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ആത്മഹത്യക്ക് കാരണം ഇരുവരുടെയും നിരന്തര മാനസിക പീഡനവും മർദനവും ആണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി.