വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ ബേസ് ക്യാമ്പിൽ നാട്ടുകാരുടെ പ്രതിഷേധം. ദൗത്യം വൈകുന്നതിലാണ് പ്രതിഷേധം. കടുവയെ ഉടൻ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അടിക്കാട് വെട്ടിത്തെളിക്കണമെന്ന് പറഞ്ഞിട്ട് നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒരു സ്ത്രീയാണ് മരിച്ചത്. അതിനെ ഗൗരവത്തോടെ ഉദ്യോഗസ്ഥർ കാണണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഒരാൾ മരിച്ചിട്ട് നഷ്ടപരിഹാരം കൊടുത്താൽ മതിയാകുമോ എന്ന് നാട്ടുകാർ ചോദിച്ചു. നഷ്ടപരിഹാരമല്ല വിഷയമെന്നും കടുവയെ കൊന്നാൽ മതിയെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുമായി ഡിഎഫ്ഒ സംസാരിച്ചെങ്കിലും പ്രതിഷേധം അടങ്ങിയില്ല. തങ്ങൾ വീണ്ടും വിഡ്ഢികളാകണോയെന്നും കടുവയെ കൊല്ലാതെ വിടില്ലെന്നും നാട്ടുകാർ പറഞ്ഞു. ഡോ.അരുൺ സക്കറിയ ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. ജനങ്ങൾ ഭയത്തിലാണെന്ന് പ്രതിഷേധക്കാർ പറയുന്നു. കടുവയെ ജീവനോടെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
അതേസമയം കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്കരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പഞ്ചാരക്കൊല്ലിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. മന്ത്രി ഒ ആർ കേളു ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിരുന്നു. മക്കളായ അനിലിനും അനീഷയ്ക്കും ഭർത്താവ് അച്ചപ്പനും മൃതദേഹം കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു.