മലപ്പുറം: സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്നും സാമൂഹ്യ നീതിയാണ് വേണ്ടതെന്നുമുള്ള പരാമർശവുമായി മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സ്ത്രീ പുരുഷ തുല്യതയല്ല, ലിംഗ നീതിയാണ് ലീഗിന്റെ നിലപാട്. പ്രായോഗികമല്ലാത്ത, മനുഷ്യൻ്റെ യുക്തിക്ക് എതിരായ വാദങ്ങൾ എന്തിനാണ് കൊണ്ടുവരുന്നതെന്നും പിഎംഎ സലാം ചോദിച്ചു.
മലപ്പുറം എടക്കരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് സലാമിൻറെ വിവാദ പരാമർശമുണ്ടായത്. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാൻ കഴിയുമോയെന്നും പിഎംഎ സലാം ചോദിച്ചു. ഒളിംപിക്സിൽ പോലും സ്ത്രീകൾക്ക് വേറെ മത്സരമാണ്. ബസിൽ പ്രത്യേക സീറ്റുകളാണ്. സ്കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ എന്നും ഇതൊക്കെയുള്ളത് രണ്ടും വ്യത്യസ്തമായത് കൊണ്ടല്ലേയെന്നും സലാം ചോദിച്ചു.
സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കുമെന്ന മെക് 7നെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന നേരത്തേ വിവാദമാവുകയും അനുകൂലിച്ച് സലാം രംഗത്ത് വരികയും ചെയ്തിരുന്നു. സ്ത്രീകൾ പൊതുയിടങ്ങളിൽ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പൻ നിലപാടാണെന്നും അത്തരക്കാർക്ക് പിടിച്ചുനിൽക്കാനാവില്ലെന്നുമായിരുന്നു കാന്തപുരത്തിൻ്റെ നിലപാടിനോട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ വിമർശനം.