തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രതികരണത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തങ്ങളെ സംബന്ധിച്ച് പാർട്ടിയിൽ അഭിപ്രായ ഭിന്നതയില്ല. തങ്ങളുടെ പാർട്ടിയിൽ ഒരു ബോംബും ഇല്ല. യാഥാർത്ഥത്തിൽ ബോംബുളളത് സിപിഐഎമ്മിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എലപ്പുളളിയിൽ മദ്യനിർമാണ ശാലയുമായി മുന്നോട്ട് പോകാനുള്ള നീക്കം ചെറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ തന്നെയാണ് ഒയാസിസ് കമ്പനിയെ ക്ഷണിച്ചത്. ഇക്കാര്യത്തിൽ ഘടകകക്ഷികളെ പോലും ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയുന്നില്ലെന്നം രമേശ് ചെന്നിത്തല ആരോപിച്ചു.
അതേസമയം, കോണ്‍ഗ്രസില്‍ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. കോണ്‍ഗ്രസിന് അതിന്റേതായ രീതിയുണ്ടെന്നും മുഖ്യമന്ത്രിയെ പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്ലാസ് തങ്ങള്‍ക്ക് വേണ്ടെന്നും സതീശൻ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇത്രയധികം തമാശ പറയരുത്. അങ്ങനെ പറഞ്ഞാല്‍ 2006ലേയും 2011ലെയും തമാശ താനും പറയേണ്ടി വരും. 2006 ഓര്‍മ്മിപ്പിക്കരുത് എന്നും വിഡി സതീശന്‍ പറഞ്ഞു. അന്ന് വി എസ് അച്യുതാനന്ദന് സീറ്റു കൊടുക്കാതിരിക്കാന്‍ എന്തുമാത്രം പരിശ്രമം നടത്തി. അവസാനം വി എസ് പൊളിറ്റ് ബ്യൂറോയില്‍ സമീപിച്ചിട്ടാണ് സീറ്റ് ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.