കൽപ്പറ്റ: വയനാട് ഉരുള്‍ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്, കേന്ദ്രം വായ്പ മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തം. സംസ്ഥാനം ആവശ്യപ്പെട്ടത് ഭരണഘടനാപരമായ അവകാശമെന്ന് മന്ത്രി കെ രാജൻ. കേന്ദ്രം അനുവദിച്ചത് ഉപാധികളോടെയുള്ള ലോൺ മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് ശ്രമിക്കുന്ന കേരളത്തിന് മുന്നിൽ കേന്ദ്രം വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുകയാണെന്ന് മന്ത്രി കെ രാജൻ ആരോപിച്ചു. കേന്ദ്രം, വയനാട് ദുരന്തത്തോട് മനുഷ്യത്വരഹിതമായ നിലപാടാണ് ആദ്യം തന്നെ എടുത്തത്. റിമൈന്ററിനെ കുറിച്ച് ഒരക്ഷരം പോലും പറയാതെ അവസാനിപ്പിച്ചു. ഉപാധികൾ ഇല്ലാത്ത ധനസഹായമാണ് കേരളം ആവശ്യപ്പെടുന്നത്. ഇപ്പോൾ കേന്ദ്രം നൽകിയത് വായ്പയാണ്.
തന്ന വായ്പക്ക് മുകളിൽ തന്നെ കേന്ദ്രം വെച്ചിരിക്കുന്ന നിബന്ധനകൾ പേടിപ്പിക്കുന്നതാണ്. 45 ദിവസത്തിനകം 520 കോടി രൂപ ചെലവഴിച്ചേ മതിയാകൂ എന്ന് വാശിയോടെ കേന്ദ്രം പറയുന്നു. ദുരന്തബാധിതരോടുള്ള കേന്ദ്ര സമീപനത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും കെ രാജൻ ആരോപിച്ചു. ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്, കേന്ദ്രം വായ്പ മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് ദുരന്ത ബാധിതർ സമരത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചു.