ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും അകപ്പെട്ട് 18 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. കുംഭമേളയ്ക്കായി പ്രയാഗരാജിലേക്ക് പോകാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 18 പേരാണ് മരിച്ചത്.
ദുരന്തത്തിന് ഇരയായവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് റെയില്‍വേ. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടര ലക്ഷം രൂപ വീതവും, ചെറിയ പരിക്കുള്ളവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു. ദുരന്തത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 18 പേരാണ് മരിച്ചത്. 50 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവര്‍ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ 11 സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. മരിച്ചവരില്‍ ഒമ്പത് പേര്‍ ബീഹാറില്‍ നിന്നുള്ളവരും എട്ട് പേര്‍ ഡല്‍ഹിയില്‍ നിന്നുള്ളവരും ഒരാള്‍ ഹരിയാന സ്വദേശിയുമാണ്. ദുരന്തത്തില്‍ റെയില്‍വേ മന്ത്രാലയം ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. കുംഭമേളയ്ക്കായി പ്രയാഗ് രാജ് എക്‌സ്പ്രസില്‍ പോകാനായി ആയിരക്കണക്കിന് ആളുകള്‍ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിന് ഇടയാക്കിയത്.