തിരുവനന്തപുരം: എലപ്പുള്ളിയില്‍ മദ്യ നിര്‍മാണ ശാലക്കുള്ള അനുമതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത്തവണ സിപിഐ ആസ്ഥാനത്ത് പോയി അവരെ പിണറായി അപമാനിച്ചു. സാധാരണ എകെജി സെന്ററിൽ വിളിച്ച് വരുത്തിയാണ് അപമാനിക്കാറുള്ളത്. നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുന്നു. എലപ്പുള്ളിയിൽ മദ്യ നിർമ്മാണ ശാല പാടില്ല. മലമ്പുഴയിൽ വെള്ളമില്ല. വെള്ളം എത്ര വേണമെന്ന് ഇതുവരെ ഒയാസിസ് കമ്പനി പറഞ്ഞിട്ടില്ല. സർക്കാരിന് കൊടുത്ത അപേക്ഷയിലും അതില്ല. തെറ്റായ വഴിയിലൂടെയാണ് കമ്പനി വന്നത്. സിപിഐ എന്തിന് കീഴടങ്ങിയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആര്‍ജെഡിയുടെ എതിര്‍പ്പും വിഫലമായെന്നും അദ്ദേഹം പറഞ്ഞു.
കേരളം വ്യവസായ സൗഹൃദമെന്ന് വ്യവസായ മന്ത്രി പറഞ്ഞത് ഊതിപെരുപ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ്.പെട്ടികട, ബാർബർ ഷോപ്പ് ഉൾപ്പെടെ സംരംഭ പട്ടികയിലുണ്ട്. മാളുകളും ഓൺലൈൻ വ്യാപാരവും മൂലം കേരളത്തിൽ റീട്ടെയിൽ വ്യാപാരം തകർച്ചയിലാണ്. ഇത് ചോദ്യം ചെയ്തില്ലെങ്കിൽ കോവിഡ് കാലത്ത് സംഭവിച്ചത് ഉണ്ടാകും. മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു.