കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ക്വാർട്ടേഴ്‌സിൽ രണ്ടുപേരെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജി.എസ്.ടി അഡിഷണൽ കമ്മിഷണർ മനീഷ് വിജയ്, സഹോദരി ശാലിനി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ക്വാർട്ടേഴ്‌സിലെ അടുക്കളയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർക്കൊപ്പം താമസിച്ചിരുന്ന മാതാവ് ശകുന്തള അഗർവാളിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു.
ഒരാഴ്ചയായി ജാർഖണ്ഡ് സ്വദേശിയായ മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും തിരികെ പ്രവേശിക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. തുടർന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥർ വീട്ടിലെത്തുകയായിരുന്നു. ഈ സമയത്ത് കടുത്ത ദുർഗന്ധം വീട്ടിൽ നിന്ന് വമിക്കുന്നുണ്ടായിരുന്നു. ഇവർ നടത്തിയ പരിശോധനയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.
മനീഷിന്റെയും ശാലിനിയുടെയും മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ ഇവർ വിവരം തൃക്കാക്കര പൊലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്, കൂട്ട ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി തൃക്കാക്കര പൊലീസ് പറഞ്ഞു.
ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല. നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദന താത്കാലികമാണ്. ആത്മഹത്യാ തോന്നൽ ഒരു സ്വഭാവ വൈകല്യമല്ല, അതിനർത്ഥം നിങ്ങൾ ഭ്രാന്തനാണെന്നോ, ബലഹീനനാണെന്നോ, പിഴവുള്ളവനാണെന്നോ അല്ല. നിങ്ങൾക്ക് സഹിക്കാൻ കഴിയുന്നതിനേക്കാൾ മനോ വേദന ഉണ്ടെന്ന് മാത്രമാണ്. എന്നാൽ ഈ വിഷാദത്തെ അതിജീവിക്കാനുള്ള കഴിവ് കൂടിയുണ്ടെന്ന് ഓർക്കുക.