തിരുവനന്തപുരം : സംസ്ഥാനത്ത് സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറുടെ സർക്കുലർ പുറത്തിറങ്ങി. മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരുമായി സംഘർഷത്തിന് ഇടയാക്കുന്നത് സ്ഥിരം വാർത്തയാകുന്നതിന് പിന്നാലെയാണ് തീരുമാനം.
മോട്ടോർ വാഹനവകുപ്പിന് കൊച്ചി സ്വദേശി കെ.പി. മത്യാസ് ഫ്രാൻസീസ് സമർപ്പിച്ച നിർദ്ദേശമാണ് മാർച്ച് 1 മുതൽ പ്രാവർത്തികമാക്കുന്നത്. കേരളത്തിൽ സർവീസ് നടത്തുന്ന ഓട്ടോകളിൽ യാത്രാവേളയിൽ ഫെയർമീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തന രഹിതമായിരിക്കുകയോ ചെയ്താൽ യാത്ര സൗജന്യം എന്ന് മലയാളത്തിലും ‘If the fare meter is not working, journey is free’ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത സ്റ്റിക്കർ ഡ്രൈവർ സീറ്റിന് പിറകിലായോ യാത്രക്കാർക്ക് അഭിമുഖമായോ പതിച്ചിരിക്കണം.
അല്ലെങ്കിൽ ഇതേസ്ഥാനത്ത് ഇരുണ്ട പശ്ചാത്തലത്തിൽ വെള്ള അക്ഷരത്തിൽ വായിക്കാൻ കഴിയുന്ന ഫോണ്ട് വലുപ്പത്തിൽ എഴുതിവയ്ക്കണം. സ്റ്റിക്കർ പതിച്ചില്ലെങ്കിൽ മാർച്ച് 1 മുതൽ തുടർന്നുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ടെസ്റ്റിൽ ഓട്ടോറിക്ഷകൾ അയോഗ്യമാക്കപ്പെടും. ഇത്തരത്തിൽ അയോഗ്യമാക്കപ്പെട്ട ഓട്ടോറിക്ഷകൾ ടാക്സി സർവീസ് നടത്തിയാൽ ഡ്രൈവർമാരിൽ നിന്ന വലിയ തുക പിഴയായി ഈടാക്കും.
ഫിറ്റ്‌നസ് ടെസ്റ്റ് പാസാകുന്നതിനുള്ള വ്യവസ്ഥകളിലും ഈ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തും. സ്റ്റിക്കർ പതിക്കാതെ ടെസ്റ്റന് എത്തുന്ന ഓട്ടോകളെ പരിഗണിക്കേണ്ടതില്ലെന്ന് ആർ.ടി.ഒമാർക്കും എൻഫോഴ്‌സ്മെന്റ് ഓഫീസർമാർക്കും ജോയിന്റ് ആർ.ടി.ഒമാർക്കും നിർദ്ദേശമുണ്ട്.