ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളുടെ 70-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ചേർന്ന് പ്രത്യേകം രൂപകൽപ്പന ചെയ്ത ലോഗോ മസ്കറ്റിൽ അനാച്ഛാദനം ചെയ്തുകൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളെ പ്രതീകപ്പെടുത്തുന്നതാണ് അനാച്ഛാദനം ചെയ്ത ലോഗോ. ഇന്ത്യയും ഒമാനും നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാരം, വാണിജ്യം, ശക്തമായ ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുടെ ചരിത്രം ഇതിൽ പങ്കുവെക്കുന്നുണ്ട്. മസ്കറ്റിൽ ആദ്യത്തെ ഇന്ത്യൻ കോൺസുലേറ്റ് 1955 ഫെബ്രുവരിയിൽ സ്ഥാപിതമായതോടെയാണ് ഔപചാരികമായി നയതന്ത്ര ബന്ധം തുടങ്ങിയത്.
ഇന്ത്യൻ കോൺസുലേറ്റ് 1960-ൽ കോൺസുലേറ്റ് ജനറലായും പിന്നീട് 1971-ൽ എംബസിയായും ഉയർത്തപ്പെട്ടു. 1972-ൽ ദില്ലിയിൽ ഒമാൻ എംബസിയും 1976-ൽ മുംബൈയിൽ ഒമാൻ കോൺസുലേറ്റ് ജനറലും തുറന്നുകൊണ്ട് ഒമാൻ പരസ്പര സഹകരണം ശക്തിപ്പെടുത്തി.
എട്ടാമത് ഇന്ത്യൻ മഹാസമുദ്ര സമ്മേളനത്തിൽ പങ്കെടുക്കാൻ മസ്‌കറ്റിൽ എത്തിയ ഡോ. ജയ്ശങ്കർ മുഖ്യപ്രഭാഷണം നടത്തിയതിനോട് അനുബന്ധിച്ചായിരുന്നു ലോഗോ പ്രകാശന ചടങ്ങ് നടന്നത്. ഈ ആഘോഷം ഇന്ത്യയുടെയും ഒമാന്‍റെയും മുൻകാല നേട്ടങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമല്ല, തുടർച്ചയായ പങ്കാളിത്തത്തിന്‍റെയും സമൃദ്ധിയുടെയും ഭാവിക്ക് വേദിയൊരുക്കുകയും ചെയ്യുമെന്നും മസ്കറ്റ് ഇന്ത്യൻ എംബസിയുടെ വാർത്തകുറിപ്പിൽ വ്യക്തമാക്കി.