കൊച്ചി: വിഴിഞ്ഞം തുറമുഖത്തിൽ അദാനി ഗ്രൂപ്പ് വമ്പൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. നിലവിലെ 5000 കോടിയുടെ നിക്ഷേപത്തിന് പുറമെ 20000 കോടിയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് പദ്ധതി ഇടുന്നത്. അടുത്ത അഞ്ച് വർഷം കൊണ്ട് 30000 കോടിയുടെ നിക്ഷേപം നടത്തുമെന്നും അദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ കരൺ അദാനി വ്യക്തമാക്കി.
കൊച്ചിയിൽ നടന്ന ഇൻവസ്‌റ്റ് കേരളയുടെ ഉദ്ഘാടന ചടങ്ങിലാണ് കരൺ അദാനി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ, തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 5500 കോടിയുടെ നിക്ഷേപം നടത്തുമെന്നും കരൺ അദാനി പറഞ്ഞു. നിലവിലെ യാത്രികരുടെ എണ്ണം 4.5 മില്യണിൽ നിന്ന് 12 മില്യണായി ഉയർത്തുകയാണ് ലക്ഷ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണമായ വികസിത ഭാരത് ലക്ഷ്യം കാണണമെങ്കിൽ പ്രാദേശിത തലങ്ങളിലുള്ള സാമ്പത്തിക പുരോഗതി കൈവരിക്കാൻ കഴിയണം. കേരളം അത്തരത്തിൽ ആസൂത്രിതമായ നിക്ഷേപത്തിലൂടെ വികസനം കൊണ്ടുവരാം കഴിയും എന്നതിന് മികച്ച ഉദാഹരണമാണെന്ന് കരൺ വ്യക്തമാക്കി.
കേരളം പ്രതീക്ഷയോടെ കാത്തിരുന്ന ദ്വിദിന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കാണ് (ഐ.കെ.ജി.എസ്) ഇന്ന് തുടക്കമായത്. ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച പ്രൗഡഗംഭീര ചടങ്ങിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, സഹമന്ത്രി ജയന്ത് ചൗധരി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ വാസവൻ, എം.ബി രാജേഷ്, ബഹ്റൈൻ, അബുദാബി, സിംബാബ്‌വേ മന്ത്രിമാർ, വ്യവസായ പ്രമുഖർ തുടങ്ങിയവരും പങ്കെടുത്തു. അതേസമയം വ്യവസായത്തിനുള്ള അനുമതികൾ നൽകുന്നതിനുള്ള കാലതാമസം കുറയ്ക്കുമെന്നും ഉച്ചകോടിയിൽ സംരംഭകർക്ക് മുഖ്യമന്ത്രി ഉറപ്പു നൽകി.