യൂട്യൂബ് ചാനൽ വഴി അപമാനിച്ചു എന്ന നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതിയില്‍ സംവിധായകരും യൂട്യൂബര്‍മാരുമായ ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തു. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസ് ആണ് കേസെടുത്തത്. ഇരുവരും ഫെഫ്ക അംഗങ്ങളാണെന്ന് ഇത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ സാന്ദ്ര പറയുന്നു.
കേസ് സംബന്ധിച്ച സാന്ദ്രയുടെ പോസ്റ്റ് ഇങ്ങനെ.
ശാന്തിവിള ദിനേശിനെതിരെയും ജോസ് തോമസിനെതിരെയും FIR ഒളിഞ്ഞിരുന്ന് യൂട്യൂബ് ചാനലിലൂടെ അസത്യങ്ങൾ വിളിച്ചു പറയുകയും സ്ത്രീകളെ അവഹേളിക്കുകയും ചെയ്യുന്ന ഫെഫ്ക ഭാരവാഹിയായ ജോസ് തോമസ് യൂട്യൂബ് ചാനലിലൂടെ മാലിന്യങ്ങൾ തള്ളികൊണ്ടിരിക്കുന്ന മറ്റൊരു FEFKA അംഗം ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ പ്രതികരിച്ചേ കഴിയൂ.
സ്ത്രീകൾ നിശ്ശബ്ദരായിരുന്ന് ശരിയാകുമെന്നും പറഞ്ഞു കാത്തിരുന്നാൽ ഇവർ കൂടുതൽ ശക്തരാവുകയും ആക്രമത്തിന്റെ ദംഷ്ട്രകൾക്ക് മൂർച്ചകൂടുകയും ചെയ്യും . ഈ മലീമസമായ സംസ്കാരത്തിനും മാലിന്യങ്ങൾക്കും എതിരെ എല്ലാവരും അണിചേരുക.
ജനുവരിയില്‍ പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്.
സാന്ദ്രയുടെ പരാതിയിൽ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. ബി ഉണ്ണികൃഷ്ണൻ തൊഴിൽ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടു, തൊഴിൽ സ്വാതന്ത്രത്തിന് തടസം നിന്നു തുടങ്ങിയ കാര്യങ്ങളും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.