കോഴിക്കോട്: കിഫ്ബി റോഡുകളിലെ ടോൾ പിരിവ് തള്ളാതെ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കിഫ്ബിയെ സംരക്ഷിക്കണമെന്നാണ് എൽഡിഎഫ് നിലപാട്. കിഫ്ബി വഴി വരുമാനം ഉണ്ടാവണമെന്നാണ് അഭിപ്രായമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. ടോൾ പിരിക്കണോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. ടോൾ പിരിക്കണമെന്ന് എൽഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും ടി പി രാമകൃഷ്ണൻ അറിയിച്ചു.
സർക്കാർ പഠനം നടത്തട്ടെ, അതിനു ശേഷം തീരുമാനം പറയാം. എലപ്പുള്ളി ബ്രൂവറി വിഷയത്തിൽ ജലവിനിയോഗത്തെക്കുറിച്ച് പഠനം നടത്തണം. കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കാത്ത രീതിയിൽ പദ്ധതി വേണമെന്നാണ് എൽഡിഎഫ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ആശാ വർക്കർമാരുടെ സമരത്തിലും ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. സംസ്ഥാനം ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും ഇനി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അതും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. കേന്ദ്രം പണം നൽകുന്നില്ല. വസ്തുതകൾ മനസിലാക്കി മുന്നോട്ട് പോകണം. കടൽ- വനം ഖനനത്തിൽ കേന്ദ്ര തീരുമാനത്തിനെതിരെ യുഡിഎഫുമായി യോജിച്ച് സമരത്തിന് തയ്യാറാണ്. എം എം ഹസനുമായും വി ഡി സതീശനുമായി ചർച്ച നടത്തിയെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.