കോഴിക്കോട്: കണ്ടംകുളങ്ങരയിൽ വൻ ലഹരി വേട്ട. 79.74ഗ്രാം എംഡിഎംഎയുമായി മൂന്നു പേരെ പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ മിഥുൻരാജ്, നൈജിൽ, രാഹുൽ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ടംകുളങ്ങരയിലെ ഹോം സ്റ്റേയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കോഴിക്കോട് വിവിധ ഇടങ്ങളിൽ വിതരണം ചെയ്യാനായി എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, പാലക്കാട് കഞ്ചാവ് കടത്താൻ സമ്മതിക്കാതിരുന്ന ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കൊല്ലങ്കോട് സ്വദേശി അബ്ബാസിനാണ് മര്‍ദനമേറ്റത്. സംഭവത്തിൽ ചന്ദ്രനഗർ സ്വദേശികളായ സ്മിഗേഷ്, ജിതിൻ, അനീഷ് എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് ഒന്നിന് വൈകിട്ട് 4.30നാണ് സംഭവം. മൂന്നു പേര്‍ ഓട്ടം വിളിച്ച് ഒഴിഞ്ഞ കാടുനിറഞ്ഞ സ്ഥലത്തേക്ക് പോകാൻ ആവശ്യപ്പെടുകയായിരുന്നു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും കഴുത്തിന് പിടിച്ച് മര്‍ദിച്ചെന്നും അബ്ബാസ് പറഞ്ഞു. നിര്‍ബന്ധിച്ചുകൊണ്ട് കാടിന് സമീപത്തേക്ക് ഓട്ടോ എത്തിച്ചു. തുടര്‍ന്ന് കൂടുതൽ ആളുകളെ വിളിച്ചുവരുത്തി 12ഓളം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കഞ്ചാവ് കടത്താനാണെന്ന് അറിഞ്ഞതോടെ പറ്റില്ലെന്ന് പറഞ്ഞതോടെയായിരുന്നു മര്‍ദനം.