പാറ്റ്‌ന: തനിഷ്ഖിന്റെ പാറ്റ്‌ന ഗോപാലി ചൗക്കിലെ ഷോറുമിൽ നിന്ന് ജീവനക്കാര്‍ക്ക് നേരെ തോക്കുചൂണ്ടി 25 കോടിയുടെ ആഭരണങ്ങള്‍ കൊള്ളയടിച്ചു. ജ്വല്ലറി തുറന്ന് അല്‍പസമയത്തിനകം തന്നെ ആറു പേര്‍ സ്ഥാപനത്തിലേക്ക് വരികയായിരുന്നു.
സുരക്ഷാ ജീവനക്കാരെ ആക്രമിച്ചാണ് സംഘം ജ്വല്ലറിക്കകത്ത് കടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കവര്‍ച്ച നടത്തുന്നതിനിടയില്‍ ആയുധധാരികള്‍ കസ്റ്റമര്‍മാരോടും ജീവനക്കാരോടും കൈകള്‍ ഉയര്‍ത്താന്‍ ആജ്ഞാപിക്കുന്നതും മോഷ്ടിച്ച വസ്തുക്കള്‍ പൊതിഞ്ഞ് ബാഗുകളിലാക്കി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
മാലകള്‍, വളകള്‍, നെക്ലേസുകള്‍ തുടങ്ങിയ സ്വര്‍ണാഭരണങ്ങളും വജ്രവും ഉള്‍പ്പെടെ 25 കോടിയോളം രൂപയുടെ വസ്തുക്കൾ കൊള്ളയടിച്ചെന്ന് ജ്വല്ലറി ഷോറൂം മാനേജരായ കുമാര്‍ മൃത്യുഞ്ജയ് പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന്, ഭോജ്പൂര്‍ പോലീസ് സൂപ്രണ്ട് എല്ലാ സ്റ്റേഷന്‍ മേധാവികള്‍ക്കും വാഹന പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. കുറ്റവാളികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന്, ആര-ബാബുര റോഡില്‍ മൂന്നു ബൈക്കുകളിലായി യാത്രചെയ്യുകയായിരുന്ന പ്രതികളായ ആറുപേരെയും പോലീസ് കണ്ടെത്തി. ഇവരെ തടയാൻ ശ്രമിച്ചെങ്കിലും പോലീസിനെ കണ്ട് പ്രതികള്‍ ബൈക്കിന്റെ വേഗത കൂട്ടി രക്ഷപ്പെടുകയായിരുന്നു. ഇതില്‍ ഒരു ബൈക്ക് പോലീസ് വെടിവെച്ചുവീഴ്ത്തി.
ബൈക്കിലുണ്ടായിരുന്ന വിശാല്‍ ഗുപ്ത, കുനാല്‍ കുമാര്‍ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്. രണ്ടു തോക്കുകളും വെടിയുണ്ടകളും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. മറ്റു പ്രതികളെ പിടികൂടൂന്നതിനായി പ്രത്യേക സംഘം രൂപവത്കരിച്ചതായും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.