തിരുവനന്തപുരം: പാതിവില തട്ടിപ്പിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാറിനെ റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം എ.സി.ജെ.എം കോടതിയാണ് റിമാൻഡ് ചെയ്തത്. ആനന്ദകുമാര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തിയാണ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആനന്ദ കുമാര്‍ ചികിത്സയില്‍ തുടരും. ആരോഗ്യനില മെച്ചപ്പെട്ട ശേഷമായിരിക്കും ജയിലിലേയ്ക്ക് മാറ്റുക.
മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്‍കിയ കേസിലാണ് ആനന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്. ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് ആനന്ദകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സായ് ഗ്രാമിന്‍റെ അക്കൗണ്ടിലേക്ക് വന്നിട്ടുള്ള പണം വിവിധ സംഘടനകളും വ്യക്തികളും സഹായിച്ചതാണെന്നും തട്ടിപ്പ് പണമല്ലെന്നുമായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ ആനന്ദകുമാർ വാദിച്ചത്. എന്നാൽ തട്ടിപ്പിൽ വ്യക്തമായ പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
പകുതിവില തട്ടിപ്പ് കേസില്‍ ഇന്നലെയാണ് ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നടപടി. ആനന്ദ കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ആനന്ദ കുമാറിനെ അറസ്റ്റ് ചെയ്തത്.