പാലക്കാട്: ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുടുക്കി നഗ്നചിത്രം പകര്‍ത്തി കവര്‍ച്ചനടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റിൽ. മഞ്ചേരി സ്വദേശിനിയും ഗൂഢല്ലൂരില്‍ താമസക്കാരിയുമായ മൈമൂന(44), കുറ്റിപ്പള്ളം പാറക്കാല്‍ എസ്. ശ്രീജേഷ്(24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്. പ്രതികൾ വീട്ടിലേക്ക് ജ്യോത്സ്യനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരിന്നു. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് തട്ടിപ്പിനിരയായത്.
മൈമൂനയും മറ്റൊരു യുവാവും ചേര്‍ന്ന് കൊല്ലങ്കോട്ടെ ജോത്സ്യന്റെ വീട്ടിലെത്തി. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണെന്നും വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നും പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചു. അതനുസരിച്ച് കൊഴിഞ്ഞാമ്പാറയില്‍ എത്തിയ ജോത്സ്യനെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
കൊലപാതകം ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എന്‍. പ്രതീഷിന്റെ വീട്ടിലേക്കാണ് ജ്യോത്സ്യനെ കൊണ്ടുപോയത്. ഇവിടെവെച്ച് പൂജ ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രതീഷ് അസഭ്യം പറഞ്ഞ് ജ്യോത്സ്യനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മര്‍ദിച്ച് വിവസ്ത്രനാക്കുകയും ചെയ്തു.
ശേഷം നഗ്‌നയായി മുറിയിലെത്തിയ മൈമൂനയെ ജ്യോത്സ്യനൊപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും പകര്‍ത്തി. തുടർന്ന് ജ്യോത്സ്യന്റെ കഴുത്തിലുണ്ടായിരുന്ന നാലര പവന്‍ വരുന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണും 2000 രൂപയും കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെടുകയും തന്നില്ലെങ്കില്‍ സാമൂഹികമാധ്യമങ്ങളിലും ബന്ധുക്കള്‍ക്കും ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിനുപിന്നാലെ അല്പസമയത്തിനുശേഷം ഇവര്‍ പുറത്തുപോയ തക്കത്തിന് പുറകുവശത്തെ വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു ജോത്സ്യന്‍ കൊഴിഞ്ഞാമ്പാറ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. തുടർന്ന് ജോത്സ്യന്റെ പരാതിയിൽ കൊഴിഞ്ഞാമ്പാറ പോലീസ് കേസെടുക്കുകയായിരിന്നു.
മൈമൂനയും മറ്റൊരു സത്രീയും ഉള്‍പ്പെടെ ഒമ്പത് പേരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും കൊഴിഞ്ഞാമ്പാറ പോലീസ് അറിയിച്ചു.