തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ഒരുക്കങ്ങൾ പൂർത്തിയാക്കി രാവിലെ 10.15 ഓടെ പണ്ടാര അടുപ്പിൽ തീ പകർന്നു. ഇതോടെ 2025ലെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. 1.15 നാണ് നിവേദ്യം. ആറ്റുകാലമ്മയ്ക്ക് നിവേദ്യമർപ്പിക്കാനായി നിരവധി ഭക്തന്മാരാണ് അനന്തപുരിയിൽ എത്തിച്ചേർന്നിരിക്കുന്നത്.
അതേസമയം പൊങ്കാലയോട് അനുബന്ധിച്ച് വിപുലമായ മുന്നൊരുക്കങ്ങളാണ് ഇത്തവണ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ളത്. സ്ത്രീ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം നൽകിയുള്ള മുന്നൊരുക്കങ്ങളാണ് ഏറെയും. അടിയന്തര വൈദ്യസഹായം ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ ഇക്കുറി ബൈക്ക് ഫസ്റ്റ് റെസ്പോണ്ടർമാരും രംഗത്തുണ്ട്.
ആവശ്യഘട്ടങ്ങളിൽ ഫസ്റ്റ് എയ്ഡ് ലഭ്യമാക്കുന്നതിനാണ് നഴ്സുമാരുൾപ്പെടുന്ന ആറ് ബൈക്ക് റെസ്പോണ്ടർമാരെ മേഖല അടിസ്ഥാനത്തിൽ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. പൊങ്കാലയടുപ്പുകൾ സജീവമാകുന്നതോടുകൂടി ആവശ്യ ഘട്ടത്തിൽ വലിയ വാഹനങ്ങൾക്ക് റോഡിലൂടെ യാത്ര ചെയ്യുന്നത് പ്രയാസമാണ്.
ഈ ഘട്ടത്തിലാണ് ബൈക്ക് ഫസ്റ്റ് റെസ്പോണ്ടർമാർ വൈദ്യസഹായം ആവശ്യമുള്ളിടത്തേക്ക് എത്തുക. ആറ്റുകാൽ ക്ഷേത്രം, കിള്ളിപ്പാലം, കൺട്രോൾ റൂം, കിഴക്കേക്കോട്ട, ഐരാണി മുട്ടം, തമ്പാനൂർ ആയുർവേദ കോളേജ് എന്നിങ്ങനെ 7 ഇടങ്ങളിലാണ് ബൈക്ക് ഫസ്റ്റ് റെസ്പോണ്ടർമാരുടെ സേവനം ലഭിക്കുക.
നഴ്സുമാർ ഉൾപ്പെടുന്ന 6 ബൈക്ക് ഫസ്റ്റ് റസ്പോണ്ടർമാരാണ് നഗരത്തിൽ ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട പ്രഥമ ശുശ്രൂഷ രംഗത്ത് ഉണ്ടായിരിക്കുക. പൊങ്കാലയുമായി ബന്ധപ്പെട്ട ഭക്തജനങ്ങൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളും നിർദ്ദേശങ്ങളും ഒക്കെ മുൻകൂട്ടി തന്നെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ഇക്കുറിയും വിപുലമായ മുന്നൊരുക്കങ്ങളാണ് തിരുവനന്തപുരത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. മുൻ വർഷങ്ങളേക്കാൽ വലിയ തിരക്കാണ് ഇത്തവണ. സംസ്ഥാനത്തെ വിവിധ കോണുകളിൽ നിന്നും ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തർ എത്തിയിട്ടുണ്ട്.