കൊച്ചി: കേരളത്തിൽ മയക്കുമരുന്ന് വ്യാപകമാകുന്നതിൻ്റെ പ്രധാന ഉത്തരവാദി എസ്എഫ്ഐ ആണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലഹരി വ്യാപനം അവസാനിപ്പിക്കണമെങ്കില്‍ എസ്എഫ്ഐ പിരിച്ചുവിടേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു. അടിയന്തരമായി ഈ സംഘടന പിരിച്ചുവിടുകയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
9 വർഷം ഭരിച്ച മുഖ്യമന്ത്രിക്ക് മയക്കു മരുന്നിനെതിരെ ഒന്നും ചെയ്യാനായില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എസ്എഫ്ഐക്ക് മുഖ്യമന്ത്രി പൂർണ പിന്തുണ നൽകുകയാണ് ചെയ്യുന്നത്. എസ്എഫ്ഐ എന്ന സംഘകടന നടത്തുന്ന പ്രവർത്തനങ്ങൾ തടയാൻ സിപിഐഎം തയ്യാറാകുന്നില്ല. സിദ്ധാർത്ഥൻ്റെ മരണത്തിനു പിന്നിലും കോട്ടയം റാഗിങ്ങും നടത്തിയത് എസ്എഫ്ഐ ആണ്. എസ്എഫ്ഐ മയക്കു മരുന്ന് മാഫിയയായി പ്രവർത്തിക്കുന്നു.
രാഷ്ട്രീയ പിന്തുണ ഉള്ളത് കൊണ്ടാണ് ഇക്കാര്യങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം വിമർശിച്ചു. കേരളത്തിലെ ചെറുപ്പക്കാരെയും വിദ്യാര്‍ഥികളെയും വഴിതെറ്റിക്കുന്നതും കലാലയങ്ങളില്‍ ആക്രമണങ്ങള്‍ ഉണ്ടാക്കുന്നതും എസ്എഫ്‌ഐയാണ്. നിയന്ത്രണമില്ലാതെയാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. എന്തുകൊണ്ട് സിപിഐഎമ്മിനും സര്‍ക്കാരിനും എസ്എഫ്‌ഐയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നതുകൊണ്ടാണ് ലഹരിമാഫിയകള്‍ തഴച്ചുവളരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.