രാജ്യത്ത് പൊന്ന് വില കുതിച്ചുയരുന്നു. സ്വര്‍ണ വില ഔണ്‍സിന്(28.35) മൂവായിരം ഡോളര്‍ കവിഞ്ഞു. കേരളത്തിലും സ്വര്‍ണം പവന്‍ വില 880 രൂപ ഉയര്‍ന്ന് 65,840 രൂപയിലെത്തി റെക്കാഡിട്ടു. ഗ്രാമിന്റെ വില 110 രൂപ വര്‍ദ്ധിച്ച് 8,230 രൂപയിലെത്തി. 18 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില 90 രൂപ ഉയര്‍ന്ന് 6,770 രൂപയിലെത്തി. 24 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില കിലോയ്ക്ക് 93 ലക്ഷം രൂപയാണ്.
ആഗോള വ്യാപാര പ്രതിസന്ധിയും അമേരിക്കയിലെ മാന്ദ്യ സാദ്ധ്യതകളും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണം വാങ്ങി കൂട്ടാൻ തുടങ്ങിയതോടെയാണ് വില വർധിച്ചത്. ഉക്രെയിനും റഷ്യയുമായുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളിലെ അനിശ്ചിതത്വവും സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂട്ടുന്നു.
ക്യാനഡ, മെക്‌സികോ, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ തീരുവ കുത്തനെ ഉയര്‍ത്താനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നീക്കമാണ് സ്വര്‍ണത്തിന് വില കൂടാൻ കാരണം. കൂടാതെ വിദേശ നാണയ ശേഖരം കുത്തനെ കൂടുന്നു. മാര്‍ച്ച് ഏഴിന് അവസാനിച്ച വാരത്തില്‍ വിദേശ നാണയ ശേഖരം 1,526 കോടി ഡോളര്‍ വര്‍ദ്ധിച്ച് 65,397 കോടി ഡോളറിലെത്തി.
മുന്‍വാരത്തില്‍ വിദേശ നാണയ ശേഖരം 170 കോടി ഡോളര്‍ ഇടിഞ്ഞ് 63,869 കോടി ഡോളറായിരുന്നു. യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ നാണയങ്ങളുടെ മൂല്യത്തിലെ വര്‍ദ്ധനയും ശേഖരം മെച്ചപ്പെടുത്തി. സ്വര്‍ണ ശേഖരം ഇക്കാലയളവില്‍ നൂറ് കോടി ഡോളര്‍ വര്‍ദ്ധിച്ച് 7,432 കോടി ഡോളറായി.
കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക് മൂന്ന് ടണ്‍ സ്വര്‍ണമാണ് അധികമായി വാങ്ങിയത്. വിപണിയിലെ പണദൗര്‍ലഭ്യം നേരിടാനായി റിസര്‍വ് ബാങ്ക് വലിയ തോതില്‍ ഡോളര്‍ വാങ്ങിയതും വിദേശ നാണയ ശേഖരത്തിന്റെ മൂല്യം കൂടാന്‍ സഹായിച്ചു.