തിരുവനന്തപുരം: ലഹരിക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി സർക്കാർ. സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാൻ പൊലീസ്-എക്സൈസ് ഉന്നതതല യോഗത്തിൽ തീരുമാനമായി. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്സൈസ് കമ്മീഷണറും നോഡൽ ഓഫീസറാകും. ഇരു വകുപ്പുകളും ചേർന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും.
അന്തർ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും. എക്സൈസിന് ആവശ്യമായ സൈബർ സഹായം പൊലീസ് ചെയ്യും. കേസുകളിൽ നിന്നും കുറ്റവിമുക്തരായ ലഹരി കേസ് പ്രതികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിൽപ്പന ഏകോപ്പിക്കുന്നതായി കണ്ടെത്തി. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും.
അതേസമയം, കൊച്ചിയില്‍ ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധനയില്‍ ലഹരി മരുന്നുമായി 30 പേര്‍ പിടിയിലായി. 25 ഗ്രാം എംഡിഎംഎ പിടികൂടി. ഡാന്‍സാഫ്, സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പരിശോധന പുലര്‍ച്ചെ നാലു വരെ നീണ്ടു നിന്നു. വന്‍തോതില്‍ ലഹരിമരുന്നുമായി എത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. വയനാട് സ്വദേശി മുഹമ്മദ് സനൂബ് എറണാകുളം നോര്‍ത്തില്‍ പിടിയിലായി. 12 ഗ്രാം എംഡിഎംഎയാണ് പൊലീസിലെ ഡാന്‍സാഫ് സംഘം പിടിച്ചെടുത്തത്.