തിരുവനന്തപുരം: കെെക്കൂലി കേസില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സെയില്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്സ് മാത്യുവിന് സസ്പെൻഷൻ. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ഇയാള്‍ക്കെതിരെ കൂടുതൽ അന്വേഷണം ഉണ്ടാകും. വിജിലൻസ് റെയ്ഡിൽ അലക്സ് മാത്യുവിന്റെ വീട്ടിൽ നിന്ന് 29 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളും 7 ലിറ്റർ വിദേശ മദ്യവും പിടികൂടി.
ഇന്നലെയാണ് ഐഒസി ഡെപ്യൂട്ടി ജനറല്‍ മാനേജറും എറണാകുളം സ്വദേശിയുമായ അലക്‌സ് മാത്യു കൈക്കൂലി കേസിൽ തിരുവനന്തപുരത്ത് വെച്ച് പിടിയിലായത്. ഗ്യാസ് ഏജന്‍സി ഉടമയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങുന്നതിനിടെ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ് 1 ഇയാളെ പിടികൂടുകയായിരുന്നു. കവടിയാര്‍ സ്വദേശി മനോജ് ആണ് പരാതിക്കാരന്‍.
ലോഡ് ലഭിക്കാനായി പണം നല്‍കണമെന്ന് അലക്‌സ് മാത്യു പലതവണകളിലായി ആവശ്യപ്പെട്ടിരുന്നതായി പരാതിക്കാരന്‍ ആരോപിച്ചിരുന്നു. പണം നല്‍കിയില്ലെങ്കില്‍ കടയ്ക്കലിലെ ഏജന്‍സിയില്‍ നിന്ന് ആളുകളെ മാറ്റുമെന്ന് അലക്‌സ് മാത്യു ഭീഷണിപ്പെടുത്തിയതായി മനോജ് വെളിപ്പെടുത്തി. ആദ്യം അത്തരത്തില്‍ സ്റ്റാഫുകളെ ട്രാന്‍ഫര്‍ ചെയ്തിരുന്നു. നിവൃത്തികേടുകൊണ്ടാണ് പരാതി നല്‍കിയത്. പല ഏജന്‍സികളില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയിട്ടുണ്ട്. ധൈര്യമില്ലാത്തതിനാല്‍ ആരും പരാതി നല്‍കിയില്ലെന്നും പരാതിക്കാരൻ മനോജ് പറഞ്ഞു.