തിരുവനന്തപുരം: ആശവർക്കർമാരുടെ സമരം പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആശവർക്കർമാരോട് വിരോധമില്ലെന്നും സമരം കൈകാര്യം ചെയ്യുന്നവരോടാണ് ഞങ്ങൾക്ക് എതിർപ്പെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എസ് യു സി ഐ, SDPI, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരാണ് സമരത്തിന് പിന്നിലെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു.
ആശ വർക്കർമാരുടെ സമരമല്ല, സമരം ഏകോപിപ്പിക്കുന്ന ആൾക്കാരാണ് പ്രശ്‍നം. അതേസമയം സെക്രട്ടറിയേറ്റ് ഉപരോധിച്ച് ആശ വർക്കേഴ്‌സ് സമരം ശക്തമാക്കിയിരിക്കുകയാണ്. നടുറോഡിൽ ഇരുന്നും കിടന്നും ആശമാർ പ്രതിഷേധിച്ചു. സമരത്തിന്റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും. സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളും പൊലീസ് അടച്ചിരുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പങ്കെടുക്കാനെത്തിയിട്ടുള്ളത്.
രാപ്പകൽ സമരത്തിന്റെ 36ാം ദിവസമാണ് പ്രതിഷേധം ആശമാർ ശക്തമാക്കിയത്. ഉപരോധ സമരം നടക്കുന്ന ദിവസം തന്നെ ഇവർക്കായ് പരിശീലന പരിപാടിസംഘടിപ്പിച്ച് സമരം പൊളിക്കാനായിരുന്നു സർക്കാർ നീക്കം. പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ, പാലിയേറ്റീവ് കെയർ ഗ്രിഡ് എന്നിവ സംബന്ധിച്ചുള്ള പരിശീലനത്തിൽ പങ്കെടുക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചത്.